സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാ
എന്നെ കാത്തു പാലിച്ച പിതാവേ
1 കീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവം
പൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാ
പാത്രനല്ലെങ്കിലും എന്റെ പ്രാത്ഥന ചെവിക്കൊള്ളുവാൻ
തൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ;-
2 പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടും
നിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണം
നിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻ
ഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം;-
3 ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീ
നിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണം
അന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻ
എന്റെ നോട്ടം മുഴുവൻ നീ നിന്റെ മേൽ പതിപ്പിക്കേണം;-
4 വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കും
പ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ള
ക്രിസ്തുസഭക്കാർക്കു കർത്താ സ്വസ്ഥമാശ്വാസമരുൾക
പ്രാർത്ഥനകളെ ശ്രവിച്ചു പൂർത്തിയായരുൾ തരിക
5 അന്ധകാരത്തിൻ പ്രഭുവിൻ ബന്ധമുള്ളോരെയും നീ
സ്വന്തഭക്തരാക്കിടേണം ശക്തിമാൻ ദേവാ
രാജരും പ്രജകളെല്ലാം പൂജിത ദേവാ നിന്നുടെ
രാജപുത്രരായിടുവാൻ യോഗ്യതപ്പെടുത്തിടുക;-
6 ശക്തനാം വിശുദ്ധാത്മാവേ ഭക്തി ദാനം ചെയ്യുന്നോവേ
മുക്തി ബോധം നൽകും നീ ചിത്തത്തിൽ വരിക
സത്യസുവിശേഷസാരം ബോധനം ചെയ്കയിന്നേരം
സത്യവിശ്വാസം സൽഭക്തി ദത്തം ചെയ്ക ഇക്ഷണത്തിൽ;-