1 വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ
സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടും
2 എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ
മന്നിലെളിയോരഭിനന്ദിച്ചിടുമായത്
3 എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു
ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക.
4 ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ
എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.
5 തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം
ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ
6 സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ
ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ്
7 ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും
കാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ
8 ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ
ഏവൻ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവൻ
സങ്കീർത്തനം 34; രീതി: മനുജനിവൻ ഭാഗ്യവാൻ